മൂക്കന്നൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ പക്ഷ – പ്രതിപക്ഷ തർക്കങ്ങളും ആരോപണങ്ങളും പഞ്ചായത്തിൽ കൊടുമ്പിരികൊള്ളുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്യുന്ന പല വികസനപ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്ന വിഷയങ്ങളുമെല്ലാം ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പേ പുറം ലോകം അറിയുന്നത് പ്രചാരങ്ങൾക്ക് ചൂട് കൂട്ടുകയാണ്. സ്ഥാനാർത്ഥി ധാരണകളും മറ്റും പൂർത്തിയാക്കാൻ കഴിയാതെ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ കുഴങ്ങുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഈ ആശയക്കുഴപ്പം തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.
സ്ഥാനാർഥി നിർണയം ഇതുവരെ പൂർത്തിയാക്കാൻ ഒരു മുന്നണികൾക്കും സാധിച്ചിട്ടില്ല. സംവരണ സീറ്റ് തർക്കങ്ങളും പുതിയ ആളുകൾക്ക് വഴിയൊരുക്കാൻ വിസമ്മതിക്കുന്നവർ കാരണമുള്ള കടുത്ത എതിർപ്പും അന്തിമ പട്ടിക വൈകുന്നതിനുള്ള ഒരു പ്രധാന പ്രശ്നമാണ്. ഇത് നീണ്ട ചർച്ചകൾക്കും പരസ്യമായ ചേരിതിരിവിനും കാരണമാകുന്നുണ്ട്. വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക് നീങ്ങുന്നത് മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് തന്നെ ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഇരുമുന്നണികളേയും സംബന്ധിച്ച് നിർണായകമാണ്.

