കാലടി: ജാതീയമായി പരസ്യമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി കൈയsറ്റം ചെയ്തുവെന്നും കാണിച്ച് ഹരിതകർമ സേനാംഗങ്ങൾ കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിക്കും പഞ്ചായത്ത് ഡ്രൈവർ ഷാജൻ ഇട്ടനും എതിരെ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടിക ഗോത്രവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു. കഴിഞ്ഞ 27-ന് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത ഹരിതകർമ സേനയുടെ യോഗത്തിലാണ് പരാതിക്കടിസ്ഥാനമായ പ്രശ്നങ്ങൾ ഉണ്ടായത്. കുറച്ചുദിവസത്തേക്ക് മാലിന്യ ശേഖരണം ഉണ്ടാകില്ലെന്നും പഞ്ചായത്തിന്റെ വികസനരേഖ വീടുകൾതോറും എത്തിക്കണമെന്നും ആവശ്യപ്പെട്ടത് ഒരു വിഭാഗം തൊഴിലാളികൾ നിരാകരിച്ചതോടെ വാക്കേറ്റമായി. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും ജാതീയമായി അധിക്ഷേപിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് ഹരിതകർമസേനാംഗങ്ങളുടെ പരാതി.
സംഭവത്തേത്തുടർന്ന്, ഒരംഗത്തെ പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തു. ഹരിതകർമ സേനാംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി ഓഫീസിൽ എത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. ഹരിതകർമസേനാ പ്രവർത്തകർ തന്നോട് അപമര്യാദയായി പെരുമാറി എന്നുകാണിച്ച് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. പരാതിയിൽ രണ്ട് ഹരിതകർമസേനാംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, ഹരിതകർമസേനാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത പരാതിയിൽ നടപടിയെടുക്കുകയും ചെയ്തില്ല. തുടർന്ന്, പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് ഡ്രൈവർക്കുമെതിരേ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹരിതകർമ സേനാംഗങ്ങൾ കാലടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി, സംസ്ഥാന തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, എറണാകുളം ജില്ലാ ജോ. ഡയറക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഹരിതകർമ സേനാംഗങ്ങളുടെ പരാതി വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അറിയിച്ചു.

