കറുകുറ്റി : ജനറൽ, സംവരണ സ്ഥാനാർഥി നിർണയം മുന്നണികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സീറ്റുറപ്പിച്ചിരുന്ന പലരും സംവരണം വന്നതോടെ പിന്നോട്ട് മാറേണ്ട സ്ഥിതിയിലാണ്. പുതിയ ആളുകൾക്ക് വഴിയൊരുക്കാൻ വിസമ്മതിക്കുന്നവർ കാരണമുള്ള കടുത്ത എതിർപ്പും അന്തിമ പട്ടിക വൈകുന്നതിനുള്ള ഒരു പ്രധാന പ്രശ്നമാണ്. ഇത് നീണ്ട ചർച്ചകൾക്കും പരസ്യമായ ചേരിതിരിവിനും കാരണമാകുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഈ പരാജയം എതിരാളികളായ മുന്നണികൾക്ക് തന്ത്രപരമായ മുൻതൂക്കം നൽകിയിട്ടുണ്ടെന്നും അവർ പ്രാദേശിക പാർട്ടി വിയോജിപ്പുകളെ വേഗത്തിൽ മുതലെടുക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സ്വന്തം പാർട്ടിയിൽ തന്നെ ഉള്ള ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ എതിർ പാർട്ടികൾ തങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഒരു മെമ്പർ ഇല്ലെങ്കിലും ഭരണസമിതി ഇല്ലെങ്കിലും സ്വാഭാവികമായി പോകുന്ന കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടന്നത് എന്നും കുറച്ചു റോഡുകൾ പണിതു, റോഡ് മെയ്ന്റനൻസ് ചെയ്തു എന്നല്ലാതെ അതിലുപരി വികസന കാഴ്ചപ്പാടോടെ ഉള്ള യാതൊരു പ്രവൃത്തിയും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ തങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രചരണത്തിന് തയ്യാറാവുകയാണ് ഭരണപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിൽ വലിയ വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും.

