അങ്കമാലി: മഞ്ഞപ്ര പഞ്ചായത്തിലെ 12–ാംവാർഡിലെ നരിക്കുഴിച്ചിറ തിങ്കൾ രാവിലെ ഒമ്പതിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യും. 40 വർഷമായി ചെളിനിറഞ്ഞ് കാടുപിടിച്ചുകിടന്ന 29 സെന്റിലാണ് മനോഹരമായ ചിറ ഒരുക്കിയിട്ടുള്ളത്. നരിക്കുഴി പാടശേഖരത്തിലെ 200 ഹെക്ടർ സ്ഥലത്ത് ജലസേചനം ഇതിലൂടെ സാധ്യമാകും. ജലവിഭവവകുപ്പിന്റെ 50 ലക്ഷം രൂപ ചെലവിട്ട്, ടൂറിസ്റ്റുകളെ ആകർഷിക്കുന്നവിധത്തിലാണ് നിർമാണം. നീന്തൽ പരിശീലനത്തിനും ഉപയോഗിക്കാം.
പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണുവും വാർഡ് മെമ്പർ സീന മാർട്ടിനും ജലവിഭവമന്ത്രിക്കും നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് നേരിട്ടും നിവേദനം നൽകിയതോടെയാണ് പദ്ധതിക്ക് വഴിതുറന്നത്. നെൽക്കൃഷിക്കും പച്ചക്കറി, വാഴക്കൃഷിക്കും പദ്ധതി പ്രയോജനപ്പെടും. 200 ഏക്കർ തരിശുരഹിത പ്രദേശമായി പ്രഖ്യാപിക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് വത്സലകുമാരി വേണു പറഞ്ഞു.

